Wednesday 16 December 2009

കുടിയിറക്കപ്പെട്ടവര്‍

സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.

ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.

കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.